നൈജർ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രൂക്ഷമാകുന്ന നൈജീരിയയിൽ കത്തോലിക്കാ വൈദീകനെ ആയുധധാരികൾ ചുട്ടുകൊന്നു. നൈജറിലെ കഫിൻ കോരോ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിന്റെ വികാരി ഫാ. ഐസക് അച്ചിയാണ് കൊല്ലപ്പെട്ടത്. ജനുവരി 15ന് പുലർച്ചെ ആക്രമണം നടത്തിയ ആയുധധാരികളായ കവർച്ചാസംഘം, വൈദീകന്റെ താമസസ്ഥലം (പാരിഷ് റെക്ടറി) അഗ്‌നിക്കിരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിലെ കത്തിക്കരിഞ്ഞ റെക്ടറിയിൽനിന്ന് ഫാ. ഐസക് അച്ചിയുടെ മൃതദേഹം കണ്ടെത്തിയെന്ന് മിന്ന രൂപതാ നേതൃത്വം സ്ഥിരീകരിച്ചു. റെക്ടറിയിലെ മറ്റൊരു വൈദീകനായ ഫാ. കോളിൻസ് ഒമേ രക്ഷപെട്ടു. പക്ഷേ, അക്രമികൾ വെടിയുതിർത്തതിനെ തുടർന്ന് പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്‌സയിലാണിപ്പോൾ. ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’യുടെ പ്രാദേശിക വിഭാഗം ചെയർമാനുമായിരുന്നു ഫാ. ഐസക്.
അക്രമികളെ ഉടൻ പിടികൂടാൻ പ്രാദേശിക സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയതായി നൈജർ ഗവർണർ ബെല്ലോ അബൂബക്കർ അറിയിച്ചു. ഒരു വൈദീകൻ കൊല്ലപ്പെട്ടതിൽ അതീവ വേദനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ കടുത്ത നടപടി അനിവാര്യമാണെന്നും വ്യക്തമാക്കി.
കത്തോലിക്കാ വൈദീകർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമങ്ങൾ നൈജീരിയയിൽ വ്യാപകമാകുകയാണ്. ഇസ്ലാമിക തീവ്രവാദികൾ മുതൽ സായുധ ആക്രമികൾവരെ ഇതിന് പിന്നിലുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദീകരെ ഇവർ ബന്ധികളാക്കുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും പ്രധാന വെല്ലുവിളിയാണിപ്പോൾ.
Leave a Comment
Your email address will not be published. Required fields are marked with *