Follow Us On

18

October

2024

Friday

നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 10

നാഷണൽ പ്രോ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതം; വേദി പൂനെ, തിയതി ഓഗസ്റ്റ് 10

പൂനെ: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രോ ലൈഫ് മാർച്ചിന് വീണ്ടും തയാറെടുത്ത് ഭാരതം. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് മാർച്ചിന് മഹാരാഷ്ട്രയിലെ പൂനെ നഗരമാണ് വേദിയാകുന്നത്. ഇത് രണ്ടാം തവണയാണ് ഭാരതത്തിൽ ദേശീയ പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പ്രഥമ മാർച്ചിന് വേദിയായത്.

മാർച്ചിന്റെ ഭാഗമായി, ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാനാതുറകളിലുള്ള പ്രമുഖർ ഒപ്പിട്ട ഹർജി പൂനെ കളക്ടറിന് സമർപ്പിക്കുകയും ചെയ്യും. ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യയാണ് ദേശീയ തലത്തിലുള്ള പ്രോ ലൈഫിന്റെ സംഘാടകർ.

സെന്റ് പാട്രിക് കത്തീഡ്രലിൽ ക്രമീകരിക്കുന്ന പ്രോ ലൈഫ് എക്സിബിഷന്റെ ഉദ്ഘാടനത്തോടെയാണ് കാര്യപരിപാടികളുടെ ആരംഭം. തുടർന്ന്, സഭാ നേതാക്കളും പ്രോ ലൈഫ് ആക്ടിവിസ്റ്റുകളും ഉൾപ്പെടെയുള്ള പ്രമുഖർ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് ബോംബെ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒന്നര കിലോ മീറ്റർ പ്രദക്ഷിണമായി സംഘടിപ്പിക്കുന്ന പ്രാർത്ഥനാ റാലിക്കുശേഷം ദിവ്യബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്.

നാഷനൽ മാർച്ച് ഫോർ ലൈഫ് ഒരു ദേശീയ മുന്നേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനായി ശബ്ദമുയർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ പ്രോ ലൈഫ് സംഘടനകളുടെ പങ്കാളിത്തവും സംഘാടകർ ഉറപ്പാക്കിക്കഴിഞ്ഞു. ‘അമേരിക്കയിൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോയ് വേഴ്സസ് വേഡ്’ നിയമം റദ്ദാക്കപ്പെട്ടതുപോലെ ദർഭച്ഛിദ്ര നിയമം പൂർണമായി അസാധുവാക്കപ്പെടുംവരെ എല്ലാ വർഷവും പ്രോ ലൈഫ് മാർച്ച് തുടരണമെന്നാണ് സംഘാടകരുടെ ലക്ഷ്യം.

‘മരണത്തിന്റെ സംസ്‌കാരം തുറന്നുകാട്ടിക്കൊണ്ട് ജീവിതത്തിന്റെ സംസ്‌കാരം പ്രചരിപ്പിക്കുക, നമ്മുടെ ജീവിതകാലത്ത് ഗർഭച്ഛിദ്രം എന്നത് അചിന്തനീയമായി മാറ്റുക,’ മാർച്ചിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് സംഘാടകരിൽ ഒരാളായ യൂത്ത് യുണൈറ്റഡ് ഫോർ ക്രൈസ്റ്റ് നാഷണൽ കോർഡിനേറ്റർ അജിത്ത് ജോസഫ് ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ SW NEWSനോട് പറഞ്ഞു.

‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എം.ടി.പി) ആക്ടി’ലൂടെ 1971 ഓഗസ്റ്റ് 10നാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പിന്നിട്ട 2021 മുതൽ ഓഗസ്റ്റ് 10, ഗർഭച്ഛിദ്രത്തിന് ഇരയാക്കപ്പെട്ട കുഞ്ഞുങ്ങളോടുള്ള ആദരസൂചകമായി കരിദിനമായാണ് പ്രോ ലൈഫ് സംഘടനകൾ ആചരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭാരതത്തിൽ ഓരോ വർഷവും 15.6 ദശലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?