Follow Us On

18

May

2024

Saturday

നിയമം കൈവിട്ട ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

നിയമം കൈവിട്ട ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി/ ലണ്ടന്‍: അത്യപൂർവമായ ഡിജനറേറ്റീവ് മൈറ്റോകോൺട്രിയ എന്ന ജനിതക രോഗ ബാധയെത്തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇൻഡി  ഗ്രിഗറി എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതോടെ ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായി നടത്തിയ നിയമപോരാട്ടം കോടതി തള്ളിക്കളയുകയായിരുന്നു.
‘ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്. അവർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്നു’. ലോകമെമ്പാടുമുള്ള രോഗം അല്ലെങ്കില്‍ ജീവൻ അപകടത്തിലാക്കുന്ന യുദ്ധം വഴി ദുരിതത്തിലായ എല്ലാ കുട്ടികളിലേക്കും തന്റെ ചിന്തകൾ തിരിയുകയാണെന്നും പാപ്പ പറഞ്ഞു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിലായിരുന്നു ഇൻഡി ചികിത്സയിലായിരുന്നത്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കുഞ്ഞിന്റെ ജീവന്‍ രക്ഷോപാധികൾ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മാതാപിതാക്കള്‍ അതിന് തയാറായിരിന്നില്ല. തുടർന്നാണ് ഇക്കാര്യം കോടതിയിലെത്തിയത് . കോടതിയും ദയാവധം നിർദ്ദേശിച്ചതിനെത്തുടർന്ന് കുട്ടിക്ക് പൗരത്വവും ചികിത്സ സഹായവും വാഗ്ദാനം ചെയ്‌ത്‌ ഇറ്റലി രംഗത്തുവന്നിരുന്നു. അതേത്തുടർന്ന് കുഞ്ഞിനെ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോകാൻ ഗ്രിഗറിയുടെ മാതാപിതാക്കൾ ബ്രിട്ടീഷ് കോടതികളിൽ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത് . നവംബര്‍ 10-ന് യുകെയിലെ രണ്ടാമത്തെ പരമോന്നത കോടതി, കുഞ്ഞിന്റെ ജീവൻ രക്ഷോപാധികൾ ‘ഉടൻ’ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയായിരിന്നു.
കഴിഞ്ഞ സെപ്തംബറിൽ ഇൻഡിക്ക് മാമ്മോദീസ നല്‍കിയിരിന്നു. കുഞ്ഞിന് മാമോദീസ നൽകിയതുമായി ബന്ധപ്പെട്ട് പിതാവ് ഗ്രിഗറി നൽകിയ വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടിപ്പോൾ. കോടതിയിൽ നിയമത്തിന്റെ വഴിയേ താൻ നീങ്ങുന്നതിനി യിടയിൽ തന്റെ കുഞ്ഞിനെ അന്ധകാരത്തിലേക്ക് വലിച്ചിഴക്കുന്നതായി തോന്നിയെന്നും, നരകം ഉണ്ടെങ്കിൽ സ്വർഗ്ഗവും ഉറപ്പായും ഉണ്ടായിരിക്കുമെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും മരണശേഷമെങ്കിലും തന്റെ മകൾ സ്വർഗ്ഗത്തിന്റെ പ്രകാശത്തിലായിരിക്കണമെന്ന് താൻ ആഗ്രഹിച്ചെന്നും തുടർന്നാണ് ഇൻഡിക്ക് മാമ്മോദീസ നൽകുന്നതിന് വിശ്വാസിയല്ലാതിരുന്നിട്ടും താൻ തീരുമാനിച്ചതെന്നും ഗ്രിഗറി പറഞ്ഞു. താനും ഉടൻതന്നെ മാമോദീസ സ്വീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടർന്ന് ബ്രിട്ടനിലെ കത്തോലിക്കാ ബിഷപ്പുമാരും മനുഷ്യജീവനെ മാനിക്കാത്ത രാജ്യത്തെ നിയമസംഹിതക്കെതിരെ ശബ്ദമുയർത്തി. എൻഎച്ച്എസ് ട്രസ്റ്റും ഇൻഡിയുടെ മാതാപിതാക്കളും തമ്മിലുള്ള നിയമയുദ്ധം, സങ്കീർണ്ണവും സെൻസിറ്റീവുമായ ഇത്തരം കേസുകളിൽ മാതാപിതാക്കളുടെ വാദത്തിന് കൂടുതൽ മുൻതൂക്കം നൽകേണ്ടിയിരുന്നെന്നും ബിഷപ്പുമാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ‘കുട്ടികളുടെ സാന്ത്വന പരിചരണത്തിലെ തർക്ക പരിഹാരം’ എന്ന വിഷയത്തിൽ ബറോണസ് ഇലോറ ​​ഫിൻലേ ഭേദഗതി വീണ്ടും അവതരിപ്പിക്കുക വഴി 2022 ലെ ‘ഹെൽത്ത് ആന്റ് കെയർ ആക്റ്റ്’ ഭേദഗതി ചെയ്യുകയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള ഒരു ലളിതമായ മാർഗമെന്നും ബ്രിട്ടനിലെ കത്തോലിക്കാ നേതൃത്വം വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?