‘പാപമെന്ന വാക്ക് അനേകർക്കിന്ന് സ്വീകാര്യമല്ല. മതാത്മകമായ ലോകവീക്ഷണവും മാനവവീക്ഷണവും ഇതിലുണ്ടത്രേ. ഒരു കാര്യ സത്യം: ലോകത്തുനിന്ന് ദൈവത്തെ ഉന്മൂലനം ചെയ്താൽ പിന്നെ ഒരാൾക്കും പാപത്തെക്കുറിച്ച് സംസാരിക്കാനാവില്ല. സൂര്യൻ മറഞ്ഞുപോയാൽ നിഴൽ അപ്രത്യക്ഷമാകുമല്ലോ. സൂര്യവെളിച്ചം ഉണ്ടെങ്കിലേ നിഴൽ പ്രത്യക്ഷപ്പെടൂ. ദൈവത്തെ ഇല്ലാതാക്കുക, ഒപ്പം പാപത്തെയും. ഈ പശ്ചാത്തലത്തിൽ, ദൈവബോധത്തിൽ നിറഞ്ഞാലേ പാപബോധം അനുഭവപ്പെടൂ. എങ്കിലേ, അനുതപിക്കാനാകൂ.’
(ബെനഡിക്ട് 16-ാമൻ പാപ്പ, 13 മാർച്ച് 2011)
സ്വയം രക്ഷകരാകാൻ തീരുമാനിച്ചാൽ പിന്നെ രക്ഷകന്റെ ആവശ്യമില്ല. സ്വയം നീതിമാനെന്നു നടിച്ചാൽ പിന്നെ വീണ്ടെടുപ്പും ആവശ്യമില്ല. ക്രിസ്തു വന്നത് പ്രഥമമായി പാപിയെത്തേടിയാണെന്ന വാക്കുകളോർക്കുക. നഷ്ടപ്പെട്ടതിനെ കണ്ടെത്താനാണ് അവന്റെ ആഗമനം (ലൂക്കാ 19:10). രോഗിയില്ലെങ്കിൽ വൈദ്യൻ വേണ്ട, വീണുപോയവരില്ലെങ്കിൽ വീണ്ടെടുപ്പും വേണ്ട. അതെ ദൈവം വേണ്ട, മനുഷ്യന്റെ സർവ്വാധിപത്യം! ഇതാണ് മനുഷ്യനിർമിത ലോകം.
ന്യൂയോർക്കിലെ കർദിനാൾ തിമോത്തി ഡോളനോട് പത്രപ്രവർത്തകൻ ചോദിച്ചു, ‘സഭയുടെ ഇന്നത്തെ ഏറ്റം പ്രധാനപ്പെട്ട ആവശ്യമെന്താണ്? നല്ല കുടുംബങ്ങൾ, സമാധാനം, സാമൂഹ്യനീധി, നല്ല സ്‌കൂളുകൾ… എന്താണ്?
ഇന്ന് സഭയ്ക്കാവശ്യം പാപികളെയാണെന്നായിരുന്നു കർദിനാളിന്റെ മറുപടി. അപേക്ഷികതാ വാദത്തിന്റെ സർവാധിപത്യമുള്ള ലോകത്തു ജീവിക്കുമ്പോൾ ഇദ്ദേഹം പറഞ്ഞതല്ലേ ശരിയായ ഉത്തരം. എന്റെ ശരി എന്റെ വഴി. നിന്റെ ശരി നിന്റെ വഴി. ഇവിടെ ധാർമികമായ മൂല്യങ്ങളുടെ അടിത്തറയില്ല. വെറും അവനവനിസം മാത്രം!
അതെ, മനുഷ്യപുത്രൻ ഇന്നും തേടുന്നത് പാപികളെയാണ്. രക്ഷകനെത്തേടുന്ന പാപികളെ. അല്ലെങ്കിൽ, കുറ്റബോധത്തിൽ അവൻ തകരാൻ ഇടയുണ്ടെന്ന് ക്രിസ്തുവിനറിയാം. സൂര്യവെളിച്ചത്തെ അധികകാലം തടഞ്ഞു പിടിക്കാൻ കാർമേഘത്തിനാവില്ല എന്നറിയുക. ഒപ്പം, വെളിച്ചത്തിൽ തെളിയുന്ന നിഴലും!
Leave a Comment
Your email address will not be published. Required fields are marked with *