Follow Us On

03

September

2025

Wednesday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന കര്‍ദിനാള്‍ ലൂയിസ് പാസ്‌ക്വല്‍ ഡ്രിയിക്ക് വിട ചൊല്ലി അര്‍ജന്റീനയിലെ സഭ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന കര്‍ദിനാള്‍ ലൂയിസ് പാസ്‌ക്വല്‍ ഡ്രിയിക്ക് വിട ചൊല്ലി അര്‍ജന്റീനയിലെ സഭ
ബ്യൂണസ് ഐറിസ്: കാലം ചെയ്ത 98 വയസുള്ള കപ്പൂച്ചിന്‍ സന്യാസിയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ കുമ്പസാരക്കാരനുമായ കര്‍ദിനാള്‍ ലൂയിസ് പാസ്‌കല്‍ ഡ്രിയിക്ക്് വിട ചൊല്ലി അര്‍ജന്റീനയിലെ കത്തോലിക്കാ സഭ. ലിയോ പതിനാലാമന്‍ മാര്‍പാപ്പയും കര്‍ദിനാള്‍ ഡ്രിയുട വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബ്യൂണസ് ഐറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുര്‍വക്ക് അയച്ച ടെലിഗ്രാമില്‍, കര്‍ദിനാള്‍ ഡ്രിയുടെ മരണവാര്‍ത്ത ലിയോ 14 ാമന്‍ പാപ്പ  ‘ദുഃഖത്തോടെ’ സ്വീകരിച്ചതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ വ്യക്തമാക്കി. കര്‍ദിനാള്‍ ഉള്‍പ്പെട്ടിരുന്ന ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ കപ്പൂച്ചിന്‍ സമൂഹത്തിലെ അംഗങ്ങളോടും, അദ്ദേഹത്തിന്റെ കുടുംബത്തോടും, അതിരൂപതയിലെ വിശ്വാസികളോടും പാപ്പ അനുശോചനം രേഖപ്പെടുത്തി.
ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുര്‍വ കര്‍ദിനാളിന്റെ മൃതസംസ്‌കാരചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സഹായ മെത്രാന്മാരായ  പെഡ്രോ കന്നാവോ, അലജാന്‍ഡ്രോ പാര്‍ഡോ തുടങ്ങിയവര്‍ സഹകാര്‍മികരായി. രണ്ട് വര്‍ഷം മുമ്പ് കര്‍ദിനാളായ കപ്പൂച്ചിന്‍ സന്യാസിക്ക് വിടപറയാന്‍ നിരവധി ബിഷപ്പുമാരും വൈദികരും വിശ്വാസികളും ന്യൂവ പോംപെയയിലെ ഔവര്‍ ലേഡി ഓഫ് ദി റോസറി തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയിരുന്നു.
1927-ല്‍ അര്‍ജന്റീനയിലെ എന്‍ട്രെ റിയോസ് പ്രവിശ്യയിലെ ഫെഡറിക്ക്യോണില്‍ ലൂയിസ് പാസ്‌ക്വല്‍ ഡ്രി ജനിച്ചു. ദരിദ്രമെങ്കിലും സജീവമായ കത്തോലിക്ക വിശ്വാസം പുലര്‍ത്തിയിരുന്ന ഡ്രിയുടെ കുടുംബത്തിലെ ഒന്‍പത് സഹോദരങ്ങളില്‍ എട്ട് പേരും സന്യാസ ജീവിതം സ്വീകരിച്ചു. ചെറുപ്പം മുതലേ  ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്ത അദ്ദേഹത്തില്‍ നിറഞ്ഞു നിന്ന കരുണയുടെ ഭാവമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പടെ അനേകരെ അദ്ദേഹത്തിന്റെ കുമ്പസാരക്കൂട്ടിലേക്ക് ആകര്‍ഷിച്ചത്. ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ന്യൂവ പോംപെയയിലെ ഔവര്‍ ലേഡി ഓഫ് ദി റോസറി ഇടവകയില്‍ വര്‍ഷങ്ങളോളം അദ്ദേഹം കുമ്പസാരക്കാരനായിരുന്നു.
കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗോഗ്ലിയോ ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ്പായിരുന്ന കാലത്ത്, അവിടെ അദ്ദേഹം കര്‍ദിനാളിന്റെ കുമ്പസാരക്കാരനായിരുന്നു. പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരുസഭയെ നയിച്ച കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ തന്നെയാണ് 2023-ല്‍, ഫാ. ലൂയിസ് പാസ്‌കല്‍ ഡ്രിയെ കര്‍ദിനാളായി നിയമിച്ചത്. വാര്‍ധക്യകാലത്തും കുമ്പസാരം കേള്‍ക്കാന്‍ ദീര്‍ഘനേരം ചെലവഴിച്ച ഈ കപ്പൂച്ചിന്‍ സന്യാസിയെ വിശുദ്ധരായ ലെയോപോള്‍ഡ് മാന്‍ഡിക്കിന്റെയും പാദ്രെ പിയോയുടെയും പിന്‍ഗാമിയായി അനേകര്‍ കരുതുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?