Follow Us On

17

June

2025

Tuesday

ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകുമെന്ന് പഠനം: കമ്പനിക്കെതിരെ കേസ്

ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകുമെന്ന് പഠനം:  കമ്പനിക്കെതിരെ കേസ്

വാഷിംഗ്ടണ്‍: ഇന്‍ജക്ഷന്‍ വഴിയുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ സ്ത്രീകളില്‍ ബ്രെയിന്‍ ട്യൂമറുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി 2024ലെ  ഫ്രഞ്ച് ഗവേഷണ പഠനം കണ്ടെത്തി. ഇതേ  തുടര്‍ന്ന് അമേരിക്കയിലും  യുകെയിലുമുള്ള  സ്ത്രീകള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘ഫൈസര്‍’ മരുന്ന് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

നിര്‍മ്മാതാക്കള്‍ക്ക് മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നു

പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറിന്റെ ഡെപ്പോപ്രൊവേര എന്ന ഗര്‍ഭനിരോധന മരുന്നിലുള്ള ‘മെഡ്രോക്‌സിപ്രോജസ്റ്ററോണ്‍’ തലച്ചോറില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഫൈസറിനും ഡെപ്പോപ്രൊവേരയുടെ മറ്റ് ജനറിക് നിര്‍മ്മാതാക്കള്‍ക്കും ഈ  മരുന്നിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഉപഭോക്താക്കള്‍ക്കു  വേണ്ടത്ര മുന്നറിയിപ്പ് നല്‍കുന്നതിലും സുരക്ഷിതമായ ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കമ്പനികള്‍ പരാജയപ്പെട്ടുവെന്നും ഗര്‍ഭ നിരോധന മരുന്ന് കമ്പനിക്കെതിരെ സമര്‍പ്പിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

മരുന്നു കമ്പനി തെറ്റ് സമ്മതിച്ചു

പഠനം പ്രസിദ്ധീകരിച്ച ശേഷം, പ്രോജസ്റ്റോജന്‍ ഹോര്‍മോണുകളുടെ ദീര്‍ഘകാല ഉപയോഗം അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഫൈസര്‍ അംഗീകരിച്ചു. 2021ല്‍, ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയറില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ലോകത്ത് 42 ദശലക്ഷം സ്ത്രീകള്‍ ഇന്‍ജെക്ഷന്‍ വഴിയുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പാര്‍ശ്വ ഫലങ്ങളുടെ ഭീകരത

തലച്ചോറില്‍ വളരെ സാവധാനത്തില്‍ വളരുന്ന മുഴകളാണ് മെനിഞ്ചിയോമകള്‍.  അവ തുടക്കത്തില്‍ ദോഷകരമല്ലെങ്കിലും വലുതായി മാറിയാല്‍ തലച്ചോറിനെയോ സുഷുമ്‌നാ നാഡിയെയോ കംപ്രസ് ചെയ്ത് ഗുരുതരമായ അവസ്ഥയിലേക്ക് വ്യക്തിയെ തള്ളിവിടുകയോ മരണത്തിനോ വരെ കാരണമായേക്കാം.

നാഷണല്‍ ഏജന്‍സി ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് പ്രൊഡക്റ്റ്‌സ് സേഫ്റ്റി 18,061 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ  റിസര്‍ച്ച്  പ്രകാരം, 2009-2018 കാലഘട്ടത്തില്‍ തലച്ചോറിലെ മുഴകള്‍ നീക്കാനുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയരായ സ്ത്രീകളുടെ ശരാശരി പ്രായം 57 ആയിരുന്നു.

അവരില്‍ പ്രൊജസ്റ്റോജന്‍ ഹോര്‍മോണുകള്‍, (പ്രത്യേകിച്ച് മെഡ്രോജെസ്റ്റോണ്‍, മെഡ്രോക്‌സിപ്രോജസ്റ്ററോണ്‍ അസറ്റേറ്റ്, പ്രോമെഗെസ്റ്റോണ്‍,എന്നിവ)   ഒരു വര്‍ഷമോ അതിലധികമോ ഉപയോഗിച്ച സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായ ഗുരുതര മുഴകള്‍ ഉണ്ടായിരുന്നുവെന്ന്  ഗവേഷകര്‍ കണ്ടെത്തി. ഡെപ്പോപ്രൊവേര ഉപയോഗിച്ച സ്ത്രീകളില്‍ മെനിഞ്ചിയോമ ട്യൂമറുണ്ടാകാനുള്ള സാധ്യത 5.6% കൂടുതലാണ്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്താനാര്‍ബുദം വര്‍ധിപ്പിക്കുന്നു

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ  പഠനങ്ങള്‍ പറയുന്നത്  പ്രോജസ്റ്റോജന്‍ മാത്രം അടങ്ങിയ ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 20% മുതല്‍ 30% വര്‍ദ്ധിപ്പിക്കുന്നുവെന്നാണ്.

കത്തോലിക്കാ സഭ പറഞ്ഞത്

കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി എല്ലാ തരത്തിലുള്ള കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളും  അധാര്‍മികവും നിരോധിതവുമാണെന്ന് പഠിപ്പിക്കുന്നു. ഈ ദര്‍ശനം, 1968ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ‘ഹുമാനെ വീറ്റേ’ എന്ന ചാക്രികലേഖനത്തില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ദാമ്പത്യ ധര്‍മം മനുഷ്യജീവിതത്തിന്റെ സൃഷ്ടിയുമായുള്ള അതിന്റെ ആന്തരിക ബന്ധം നിലനിര്‍ത്തണമെന്ന് സഭ പഠിപ്പിക്കുന്നു. പ്രജനനം തടയാനുള്ള ഉദ്ദേശത്തോടെ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കത്തോലിക്കാ വിശ്വസ പ്രകാരം നിരോധിതമാണെന്ന് മാര്‍പാപ്പ ചാക്രിക ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൃത്രിമ ഗര്‍ഭനിരോധന മരുന്നുകള്‍  നിര്‍മിക്കുന്നവര്‍ തന്നെ അതിന്റെ അപകട സാധ്യതകള്‍ ഏറ്റു പറയുമ്പോള്‍ അഭ്യസ്തവിദ്യരായ ഇന്നത്തെ തലമുറ ഇത്തരം പ്രവൃത്തികളുടെ ധാര്‍മികവും ശാസ്ത്രീയവുമായ അനന്തര ഫലങ്ങളെക്കുറിച്ച്  ബോധവാന്‍മാരാകേണ്ടതുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?