Follow Us On

20

April

2024

Saturday

പോളിയോ തോറ്റു, മദർ തെരേസ ജയിച്ചു; പ്രിയപുത്രൻ ഗൗതം പൈലറ്റ് സീറ്റിൽ

ജോസഫ് മൈക്കിള്‍

പോളിയോ തോറ്റു, മദർ തെരേസ ജയിച്ചു; പ്രിയപുത്രൻ ഗൗതം പൈലറ്റ് സീറ്റിൽ

പോളിയോയും അനാഥത്വവും ഉയർത്തിയ വെല്ലുവിളികളെ വിശുദ്ധ മദർ തെരേസയുടെ കരംപിടിച്ച് തോൽപ്പിച്ച് പൈലറ്റ് ലൈസൻസ് നേടിയ ഗൗതമിനെ പരിചയപ്പെടാം, അഗതികളുടെ അമ്മയുടെ തിരുനാൾ ദിനത്തിൽ.

“അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അമ്മ അങ്ങനെയൊരു കടുംകൈ ചെയ്തത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുകയാണ്.”

ഗൗതം ലൂയിസിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും, താന്‍ പകര്‍ന്നുകൊടുത്ത മൂല്യങ്ങള്‍ ജീവിതംകൊണ്ട് സാക്ഷിക്കുന്ന മകനെ ഓര്‍ത്ത്.

*****

ജീവിതകാലത്തുതന്നെ മദര്‍ തെരേസയെ ലോകം വിശുദ്ധയെന്ന് വിളിച്ചത് എന്തുകൊണ്ടാണ് എന്നതിന്റെ ഉത്തരങ്ങളില്‍ ഒന്നാണ് ഗൗതം ലൂയിസ്. ഈ ചെറുപ്പക്കാരനെ ലോകം ഇന്ന് പലവിധത്തില്‍ അറിയും. പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നെങ്കിലും അവന്‍ പൈലറ്റായി. പോളിയോയ്ക്ക് എതിരെ ബോധവല്‍ക്കരണം നടത്തുന്ന ലോകാരോഗ്യ സംഘടനയുടെ ബ്രാന്‍ഡ്അംബാസിഡര്‍ കൂടിയാണ് ഈ 40കാരന്‍.

പ്രതികൂലങ്ങളെ അതിജീവിച്ച് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ മാത്രമാവില്ല ഗൗതമിനെ ചരിത്രം  വിലയിരുത്തുക. മറിച്ച്,  ദുരനുഭവങ്ങളെ ഹൃദയംകൊണ്ട് സ്വീകരിക്കുകയും അതിന് കാരണക്കാരായവരെ സ്‌നേഹിക്കുകയും ചെയ്യുന്ന ‘അസാധാരണക്കാരുടെ’ പട്ടികയിലാവും ഇദ്ദേഹത്തിനു സ്ഥാനം. അവിടംകൊണ്ടും തീരുന്നില്ല ഗൗതമിന്റെ സവിശേഷതകള്‍.

തന്നെപ്പോലെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു സംരംഭത്തിന് തുടക്കംകുറിച്ച ഗൗതം,അംഗവൈകല്യമുള്ളവരെ പൈലറ്റാകാന്‍ പരിശീലിപ്പിക്കുന്ന ഫ്‌ളൈയിംഗ് സ്‌കൂളിന്റെ സ്ഥാപകന്‍കൂടിയാണ്. ഇതിനെല്ലാമുപരി, തന്നെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കൈപിടിച്ചു നടത്തിയവരെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന മനസ്സും ഗൗതമിനെ വേറിട്ടുനിര്‍ത്തുന്നു.

അനാഥാലയത്തിലെ മൂന്നു വയസുകാരന്‍  

കൗമാരത്തില്‍ ഒളിച്ചുപിടിക്കാന്‍ ശ്രമിച്ച ഭൂതകാലം ലോകത്തോട് വിളിച്ചുപറയാന്‍ ഗൗതമിന് ഇപ്പോള്‍ മടിയില്ല. പോളിയോ ബാധിച്ച ഗൗതം കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തില്‍ എത്തുമ്പോള്‍ പ്രായം മൂന്ന്. ലോകത്തിന്റെ ദൃഷ്ടിയില്‍ പ്രയോജനരഹിതനെന്നുകരുതി ആരോ ഉപേക്ഷിച്ചതോ അല്ലെങ്കില്‍, ഗൗതമിന്റെ വിശ്വാസംപോലെ നിവൃത്തികേടുകൊണ്ട് ഉപേക്ഷിക്കപ്പെടുകയോ ചെയ്ത കുഞ്ഞ്. എന്തുതന്നെയായിരുന്നാലും തന്റെ മാതാപിതാക്കളുടെ മുഖമോ അവരുടെ തലോടലോ അവന്റെ മനസ്സിലില്ല. അത്തരം അനുഭവങ്ങളിലൂടെയൊന്നും അവന്‍ കടന്നുപോയിട്ടില്ല.

ഗൗതം ലൂയിസ് കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിൽനിന്ന്. കുട്ടിക്കാലത്ത് പൂച്ചക്കുട്ടിയുമായ് ഗൗതം കളിക്കുന്ന ചിത്രമാണിത്.

അവന്റെ ഭൂതകാലം സിസ്റ്റേഴ്‌സിനും അന്യമാണ്. തെരുവില്‍ കരഞ്ഞുകൊണ്ടിരുന്ന അവനെ ആരോ അവിടെ എത്തിച്ചതാകാം. പോളിയോ തളര്‍ത്തിയതുമൂലം തറയിലൂടെ ഇഴഞ്ഞുനടക്കാനെ അവന് കഴിയുമായിരുന്നുള്ളൂ. അവിടെ എത്തി ആറ് മാസത്തോളം അവന്‍ ആരോടും സംസാരിച്ചിരുന്നില്ല. മൂന്ന് വയസുകാരന് നേരിടേണ്ടിവന്ന ദുരിതങ്ങളാകാം സംസാരിക്കാന്‍പോലും അവനെ ഭയപ്പെടുത്തിയത്. തറയിലൂടെ ഇഴഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ചിന്ത  ഇപ്പോഴും ഗൗതമിന്റെ ഓര്‍മയിലുണ്ട്.

തറയില്‍ കിടന്ന് തല ഉയര്‍ത്തി നോക്കുമ്പോള്‍ എല്ലാവര്‍ക്കും തന്നെക്കാള്‍ ഒരുപാട് ഉയരമുണ്ടെന്ന് തോന്നുമായിരുന്നു. എന്നാല്‍, മദര്‍ തെരേസ അടുത്തുവരുമ്പോള്‍മാത്രം അങ്ങനെയൊരു ചിന്ത ഉടലെടുത്തിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും തറയിലിരുന്ന് വിശേഷങ്ങള്‍ തിരക്കുമ്പോള്‍ മദറും തന്റെ ഒപ്പമേ ഉള്ളൂവെന്നായിരുന്നു അവന്റെ വിചാരം. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കൊച്ചുമനസ്സില്‍ പതിഞ്ഞ അന്നത്തെ ചിത്രം ഇന്നലത്തേതുപോലെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. മദറിന്റെയും മറ്റ് സിസ്റ്റേഴ്‌സിന്റെയും സ്‌നേഹപൂര്‍വമായ ഇടപെടലുകളാണ് സ്ട്രച്ചറില്‍ നടക്കാനും സ്വപ്‌നങ്ങള്‍ കാണാനും അവനെ പ്രാപ്തനാക്കിയത്.

മനുഷ്യരുടെ മുഖമുള്ള മാലാഖമാര്‍

ജീവിതത്തിന്റെ പ്രതിസന്ധികളില്‍ താങ്ങേകാന്‍ ദൈവം എപ്പോഴും മാലാഖമാരെ അയക്കാറുണ്ട്. അവര്‍ക്ക് മനുഷ്യരുടെ മുഖങ്ങളായിരിക്കുമെന്നുമാത്രം. അത്തരമൊരു മാലാഖയുടെ ഇടപെടലാണ് ഗൗതം ലൂയീസിന്റെ ജീവിതം മാറ്റിമറിച്ചത്. മനുഷ്യന് മാത്രമേ തെറ്റുപറ്റൂ, ദൈവത്തിന് അങ്ങനെ സംഭവിക്കില്ലെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു  ആ സംഭവം.

മദര്‍ തെരേസയുടെ ഭവനത്തില്‍ വോളന്റിയറായി സേവനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്ത് ഭാരത സര്‍ക്കാരിന് ലഭിച്ചു. ലണ്ടന്‍ സ്വദേശിയായ 27 വയസുകാരി ഡോ. പെട്രീഷ്യ ലൂയീസായിരുന്നു അപേക്ഷക. അപ്രകാരം സേവനം ചെയ്യാന്‍ താല്‍പ്പരരായ ഡോക്ടര്‍മാര്‍ അക്കാലത്ത് ചുരുക്കമായിരുന്നതിനാല്‍  ഉടന്‍തന്നെ വിസ അനുവദിച്ചു. മെഡിക്കല്‍ ഡോക്ടര്‍ ആയിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാല്‍, ന്യൂക്ലിയര്‍ ഫിസിക്‌സിലും ഇന്റര്‍നാഷല്‍ ലോയിലെയും പി.എച്ച്.ഡി സമ്മാനിച്ച പദവിയായിരുന്നു ആ ഡോക്ടറേറ്റ്.

വിസ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പിഴവുമൂലം പെട്രീഷ കൊല്‍ക്കത്തയിലെത്തി. അവിടെവെച്ചാണ് ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലെത്തിയ നഴ്‌സായ ജെയിന്‍ വെബിനെ അവര്‍ കണ്ടുമുട്ടിയത്. റിഹാബിലേറ്റഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. വിശിഷ്യാ, ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സ. അങ്ങനെയാണവര്‍ ഗൗതമിനെ കാണുന്നത്. അവന്‍ എളുപ്പത്തില്‍ പെട്രീഷ്യയുടെ ഓമനയായി. തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത മാതൃസ്‌നേഹമായിരുന്നു ഭാഷയുടെ പരിമിതികള്‍ ഉണ്ടെങ്കിലും അവന് പെട്രീഷയില്‍നിന്ന് ലഭിച്ചത്- സ്‌നേഹത്തിന് ഭാഷയുടെയോ അക്ഷരങ്ങളുടെയോ ആവശ്യമില്ലല്ലോ.

രണ്ടു വര്‍ഷം കടന്നുപോയി. സ്ട്രച്ചറില്‍ ചാടിച്ചാടി നടക്കുന്ന ഓമനത്തമുള്ള ഗൗതമിന്റെ മുഖം പെട്രീഷ്യയുടെ മനസ്സില്‍ നൊമ്പരമായി വളര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദര്‍ തെരേസയുടെ അടുത്തെത്തി ഡോ. പെട്രീഷ്യ ഒരു വാഗ്ദാനം നടത്തി. ഗൗതമിന്റെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അത്. എന്നാല്‍, “അവന് നല്ല വിദ്യാഭ്യാസത്തോടൊപ്പം ഒരമ്മയുടെ സ്‌നേഹംകൂടി അത്യാവശ്യമാണ്” എന്നായിരുന്നു മദറിന്റെ മറുപടി.

ബ്രിട്ടീഷ് ടെലിവിഷൻ അവതാരകനും പാരാ ഒളിംപിക്‌സിലെ വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ താരവുമായ ഏഡ് അഡാപ്റ്റണിനൊപ്പം ഗൗതം ലൂയിസ്.

ഒരിക്കലും അതേക്കുറിച്ച് ചിന്തിച്ചിട്ടില്ലാതിരുന്ന പെട്രീഷ്യ, മദറിലൂടെ ശ്രവിച്ചത് ഒരു ദൈവഹിതംതന്നെയായിരുന്നു. ആ ബോധ്യത്തോടെ ഗൗതമിനെ പെട്രീഷ്യ മകനായി ദത്തെടുക്കാന്‍ തയാറായി. നിയമത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയാക്കി 1984ല്‍ ഗൗതമിനെയുംകൊണ്ട് ആ ന്യൂക്ലിയര്‍ സയന്റിസ്റ്റ് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലേക്ക് യാത്രയായി. അപ്പോള്‍ അവന് ഏഴു വയസ്. അവിടെനിന്ന് ആരംഭിക്കുന്നു ഗൗതമിന്റെ ജീവിതത്തിലെ വര്‍ണക്കാഴ്ചകള്‍. വിമാനത്തില്‍ ഡോ. പെട്രീഷ്യയോടൊപ്പം യാത്രചെയ്യുമ്പോള്‍ ആ കുഞ്ഞു മനസ്സില്‍ ഒരു ആഗ്രഹം മൊട്ടിട്ടു- തനിക്കും പൈലറ്റാകണം! തന്റെ പരിമിതകളൊന്നും  അവന്‍ ഓര്‍ത്തില്ല. മദര്‍ തെരേസ നല്‍കിയ സ്‌നേഹംകൊണ്ട് തന്റെ പോരായ്മകളെല്ലാം അവന്‍ മറന്നിരുന്നു എന്നതാണ് വാസ്തവം.

ദ ബ്രാന്‍ഡ് അംബാസിഡര്‍

ന്യൂസിലന്‍ഡില്‍ 18 മാസം ചെലവഴിച്ചു.  ആ സമയത്തിനുള്ളില്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ പഠിച്ചു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക്. ചാള്‍സ് രാജകുമാരന്‍ പഠിച്ച അതേ സ്‌കൂളിലായിരുന്നു ഗൗതമിനെയും ചേര്‍ത്തത്. അതുപോലെ ഉന്നതകുലജാതരായിരുന്നു സഹപാഠികളെല്ലാം. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പല കൂട്ടുകാരും ഇന്ത്യയെക്കുറിച്ച് കേട്ട കഥകള്‍ അവനോടു പറഞ്ഞു. അവരില്‍ പലരുടെയും ആഗ്രഹമായിരുന്നു മുതിര്‍ന്നു കഴിയുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുക എന്നത്.

കൊല്‍ക്കത്തയുമായി ഗൗതമിന് ഉണ്ടായിരുന്ന ബന്ധം കൂട്ടുകാര്‍ക്കിടയില്‍  അവനെ ഹീറോയാക്കി. എന്നാല്‍, അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന ബാല്യം അവരുടെ മുമ്പില്‍ തുറന്നുവെക്കാന്‍ അവന്‍ മടിച്ചു. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ഗൗതം ഒരു മ്യൂസിക്ക് കമ്പനിയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് വിമാനത്തിലിരുന്ന് അവന്‍ നടത്തിയ ഒരു കൊച്ചു പ്രാര്‍ത്ഥന അവന്‍ മറന്നെങ്കിലും ദൈവം ഓര്‍ത്തുവെച്ചിരുന്നു. അത് ദൈവം വീണ്ടും അവനെ ഓര്‍മിപ്പിച്ചു.

പൈലറ്റാകാനുള്ള തന്റെ ആഗ്രഹം വളര്‍ത്തമ്മയുടെ അടുത്ത് അറിയിച്ചു. അവരും ഒപ്പം നിന്നു. പൈലറ്റ് പരിശീലനത്തില്‍ വിമാനം ടെയ്ക്ക്ഓഫ് ചെയ്യുന്നതിന് പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്‍ട്രോളാണ് ഉപയോഗിച്ചത്. അവിടെനിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് തന്നെപ്പോലെ അംഗവൈകല്യംമൂലം വിഷമിക്കുന്ന അനേകരെക്കുറിച്ച് ആലോചിച്ചത്. വികലാംഗത്വമുള്ളവര്‍ക്കുവേണ്ടി ലണ്ടനിലെ ഫ്‌ളൈയിംഗ് സ്‌കൂളിന്റെ ആരംഭത്തിലേക്ക് നയിച്ചു ആ ചിന്ത.

വിപരീത സാഹചര്യങ്ങളെ മറികടന്ന് പൈലറ്റായ വിവരം സ്വന്തം ബോഗ്ലില്‍ ഗൗതം ലൂയീസ് എഴുതി. പ്രതിസന്ധികളിലൂടെ പോകുന്നവര്‍ക്ക് പ്രചോദനവും കരുത്തും നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അതിലും വലിയ അത്ഭുതമാണ് അവനെ കാത്തിരുന്നത്. അമേരിക്കയിലെ റോട്ടറി ഇന്റര്‍നാഷണല്‍ അധികൃതര്‍ അതു വായിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ കത്ത് ഗൗതമിനെ തേടിയെത്തി. ലോകാരോഗ്യ സംഘനയുമായി ചേര്‍ന്ന് അവര്‍ നടത്തുന്ന പോളിയോ നിര്‍മാര്‍ജനയജ്ഞത്തില്‍ സഹകരിക്കാമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു കത്ത്.

“തമാശ പറയരുത്, എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല,” എന്നായിരുന്നു ഗൗതമിന്റെ മറുപടി. എന്നാല്‍, റോട്ടറി അധികൃതരുടെ മനസ്സില്‍ ഉണ്ടായിരുന്ന പദ്ധതി മറ്റൊന്നായിരുന്നു. പോളിയോ ബാധിച്ചൊരാള്‍ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളിലേക്ക് ആശയം എളുപ്പത്തില്‍ എത്തും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പ്രത്യാശകൊണ്ട് നിറയ്ക്കാന്‍ മറ്റാരേക്കാളും കഴിയും ഗൗതമിന്.

അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മറ്റു തിരക്കുകള്‍ മാറ്റിവെച്ച് ബോധവല്‍ക്കരണത്തിനായി ഗൗതം ഇന്ത്യയിലെത്തി. 2007 നവംബറിലായിരുന്നു അതിനായുള്ള ആദ്യ സന്ദര്‍ശനം. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാംപെയ്ന്‍. ഇതിനിടയില്‍ ഒരാഴ്ച കൊല്‍ക്കത്തയിലും ചെലവഴിച്ചു, ഏഴ് വയസുവരെ താന്‍ ജീവിച്ച പ്രദേശങ്ങളുടെ ചിത്രങ്ങളും സ്‌ട്രെച്ചറിന്റെ സഹായത്തോടെ നടക്കുന്ന ഏഴ് വയസുകാരന്റെ ചിത്രങ്ങളും ശേഖരിക്കാന്‍.

ബോധവല്‍ക്കരണത്തോടൊപ്പം സ്വന്തം ജീവിതത്തിലേക്കുള്ള തിരിച്ചുനടപ്പുകൂടിയായിരുന്നു ഗൗതം ലൂയീസിനത്.  ഇത്തവണ കൊല്‍ക്കത്തയില്‍ എത്തിയ ഗൗതം ആദ്യത്തെ ദിവസങ്ങള്‍ മാറ്റിവെച്ചത്  അനാഥാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ വേണ്ടിയായിരുന്നു,  തന്റെ ഇന്നലെകളെ ഒരിക്കല്‍ക്കൂടി ഓര്‍മിക്കാനും ദൈവത്തിന്റെ മഹാകരുണയ്ക്ക് നന്ദി പറയാനും.

‘മൈ മെമ്മറീസ് ഓഫ് മദര്‍ തെരേസ’

അനാഥാലയത്തിന്റെ കോണിൽ മുട്ടിൽ ഇഴഞ്ഞുനടന്ന കുട്ടിയുടെ മനസ്സിലേക്ക് സ്വപ്‌നങ്ങൾ പകരുക മാത്രമല്ല, എല്ലാവരെയും സ്‌നേഹിക്കാനും പരിമിതകളെ അതിജീവിക്കാനുമുള്ള പാഠങ്ങളാണ് മദർ തെരേസ പകർന്നത്. മദർ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനോട് അനുബന്ധിച്ച് ‘മൈ മെമ്മറീസ് ഓഫ് മദർ തെരേസ’ എന്ന പേരിൽ കൊൽക്കത്തയിൽ ഗൗതം നടത്തിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായിരുന്നു.

സാധാരണ പ്രദർശനമായിരുന്നില്ല അത്, കൊൽക്കത്തയുടെ തെരുവിൽനിന്ന് ആരംഭിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ മദർ തെരേസയുടെ കാരുണ്യം നിറഞ്ഞ ജീവിതത്തിന്റെ ചില നിമിഷങ്ങളാണ് മികച്ച ഫോട്ടോഗ്രാഫർകൂടിയായ ഗൗതം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത്. അതിൽ സ്വന്തം ജീവിതമുണ്ടായിരുന്നു; തന്നെപ്പോലെ തെരുവിന്റെ ഇരുണ്ട കോണിൽ കഴിഞ്ഞ അനേകരെ വെളിച്ചത്തിലേക്ക് നയിച്ചതിന്റെ നേർസാക്ഷ്യങ്ങളുണ്ടായിരുന്നു. പ്രസ്തുത പ്രദർശനത്തിൽനിന്നുള്ള ഒരു ചിത്രമാണ് ഗൗതമിന്റെ ചിത്രത്തോടൊപ്പം കവർഫോട്ടോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?