വാഷിംഗ്ടൺ ഡി.സി: 2020 മേയ് മുതൽ ഇതുവരെയുള്ള രണ്ടര വർഷത്തിനിടെ അമേരിക്കയിൽ 275 കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമണത്തിന് ഇരയായെന്ന് റിപ്പോർട്ട്. ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും വിശ്വാസികളുടെയും അടിയന്തര ശ്രദ്ധക്ഷണിച്ച് പ്രമുഖ സന്നദ്ധ സംഘടനയായ ‘കാത്തലിക് വോട്ടാ’ണ് നടുക്കുന്ന ഈ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോപങ്ങളുടെയും ‘റോ വേഴ്‌സസ് വേഡ്’ കോടതിവിധി ചോർന്നതിന്റെയും മറപറ്റിയായിരുന്നു ഭൂരിപക്ഷം ആക്രമങ്ങളും.
2020 മേയിൽ ജോർജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോപങ്ങളെ തുടർന്നായിരുന്നു ദൈവാലയങ്ങൾക്കുനേരായ അതിക്രമങ്ങൾ പൊടുന്നനെ വർദ്ധിച്ചതെന്ന് പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘2020ലെ വേനൽക്കാലത്ത് കലാപങ്ങളും കൊള്ളയും ഇല്ലാതായപ്പോൾ, കത്തോലിക്കാ ദൈവാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയും വർധിക്കുകയും ചെയ്തു,’ ‘കാത്തലിക് വോട്ടി’ന്റെ വക്താവ് വ്യക്തമാക്കി.
തിരുസ്വരൂപങ്ങൾ തകർക്കുക, വിരൂപമാക്കുക, ദൈവാലയ ഭിത്തികളിൽ കത്തോലിക്ക വിരുദ്ധ പരമർശങ്ങൾ എഴുതുക, തീയിടുക തുടങ്ങിയവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചില ആക്രമണങ്ങളിൽ മോഷണം ഉൾപ്പെട്ടിരുന്നെങ്കിലും ഭൂരിപക്ഷം ആക്രമണങ്ങളിലും കേവലം സ്വത്ത് നശിപ്പിക്കൽ മാത്രമായിരുന്നു ലക്ഷ്യം. ‘റോ വേഴ്‌സസ് വേഡ്’ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ കരട് 2022 മേയിൽ ചോർന്നതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽമാത്രം 118 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇത്രമാത്രം അക്രമണങ്ങൾ ഉണ്ടായെങ്കിലും 25% കേസുകളിൽ മാത്രമാണ് കുറ്റവാളികൾ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും ‘കാത്തലിക് വോട്ടി’ന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ഡിസംബറിൽ ‘ഫാമിലി റിസർച്ച് കൗൺസിൽ’ പുറത്തുവിട്ട റിപ്പോർട്ടും യു.എസിലെ ദൈവാലയങ്ങൾക്കുനേരായ ആക്രമണങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു. 2018 ജനുവരിക്കും 2022 സെപ്റ്റംബറിനും ഇടയിൽ 397 ദൈവാലയങ്ങൾക്കുനേരെ 420 ആക്രമണങ്ങൾ ഉണ്ടായി എന്ന് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *