Follow Us On

20

April

2024

Saturday

നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ

നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ  പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ

മനാഗ്വ: സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കുനേരായ പ്രതികാര നടപടി വീണ്ടും കടുപ്പിച്ച് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിലുള്ള രാജ്യത്തെ പ്രമുഖമായ കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്കും ആഗോളസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസിന്റെ നിക്കരാഗ്വൻ ഘടകത്തിനും എതിരെയാണ് ഒർട്ടേഗയുടെ പുതിയ നീക്കം.

രാജ്യത്ത് നാല് ക്യാംപസുകളുള്ള ജോൺ പോൾ യൂണിവേഴ്‌സിറ്റി അടച്ചുപൂടിക്കുകയും കാരിത്താസ് നിക്കരാഗ്വയെ പിരിച്ചുവിടുകയും ചെയ്ത സംഭവം ഔദ്യോഗിക പത്രമായ ‘ലാ ഗസെറ്റ’യാണ് റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം നിക്കരാഗ്വൻ സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസ് ജിനോടെഗ’, ‘ക്രിസ്ത്യൻ യൂണിവേഴ്സിറ്റി അസോസിയേഷൻ ഓട്ടോണമസ് റീജിയൻ’ എന്നിവയുടെ നിയമസാധുതയും റദ്ദാക്കിയിട്ടുണ്ട്.

അടിസ്ഥാന കാരണം സഭാ വിരുദ്ധതയാണെങ്കിലും, നിയമപരമായ ബാധ്യതകൾ ലംഘിച്ചു എന്ന ആരോപണം ചുമത്തിയാണ് യൂണിവേഴ്സിറ്റികൾക്ക് എതിരെ നടപടി എടുത്തിട്ടുള്ളത്. വിദ്യാർത്ഥികൾ, അധ്യാപകർ, കരിയർ, പഠന പദ്ധതികൾ, എൻറോൾമെന്റ് വിവരങ്ങൾ, യോഗ്യതകൾ എന്നിവ വേഗത്തിലും ചിട്ടയായും ‘നാഷണൽ യൂണിവേഴ്സിറ്റി കൗൺസിലിൽ’ എത്തിക്കണമെന്ന് യുണിവേഴ്സിറ്റികളോട് മന്ത്രാലയത്തിന്റെ നിർദേശിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റികൾ അടച്ചുപൂട്ടിച്ചത് വിദ്യാർത്ഥികളെയും അവരുടെ ഭാവിയെയും ദോഷകരമായി ബാധിക്കും. കുട്ടികളുടെ പഠനത്തിനുവേണ്ടി യൂണിവേഴ്സിറ്റിക്ക് ചുറ്റുമുള്ള കമ്മ്യൂണിറ്റികളിൽ താമസിക്കുന്ന കുടുംബങ്ങളെയും ധർമസങ്കടത്തിലാക്കിയിരിക്കുകയാണ് ഒർട്ടേഗാ ഭരണകൂടത്തിന്റെ ഈ നടപടി.

കാരിത്താസ് നിക്കരാഗ്വ, കാരിത്താസ് ജിനോടെഗ എന്നിവയുടെ നേതൃത്വം സ്ഥാപനം പിരിച്ചുവിടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് രജിസ്ട്രേഷനും കൺട്രോൾ ഓഫ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും മുമ്പാകെ സ്വമേധയ അഭ്യർത്ഥിക്കുകയായിരുന്നു എന്നാണ് ഭരണകൂട ഭാഷ്യം. എന്നാൽ നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അടിച്ചേൽപ്പിച്ച സമ്മർദങ്ങളും തടസ്സങ്ങളും പ്രസ്തുത സംഘടനകളെ പിരിച്ചുവിടൽ സമ്മതിക്കാനുള്ള മാനസിക അവസ്ഥയിലേക്ക് എത്തിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?