Follow Us On

18

May

2024

Saturday

യു.എസ് സുപ്രീം കോടതിയുടെ ഇടപെടൽ സഹായകമായി, കഴിഞ്ഞ ആറ് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,260 ഗർഭസ്ഥ ശിശുക്കൾ

യു.എസ് സുപ്രീം കോടതിയുടെ ഇടപെടൽ സഹായകമായി, കഴിഞ്ഞ ആറ് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,260 ഗർഭസ്ഥ ശിശുക്കൾ

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ കുപ്രസിദ്ധമായ ‘റോ വേഴ്‌സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ചതിനെ തുടർന്ന്, ഏതാണ്ട് അഞ്ച് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,000ൽപ്പരം കുഞ്ഞുങ്ങൾ! ഗർഭച്ഛിദ്രത്തെ പ്രോത്‌സാഹിപ്പിക്കുന്ന കുപ്രസിദ്ധ സന്നദ്ധ സംഘടനയായ ‘സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ്’ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്‌സസ് വേഡ്’ വിധി 2022 ജൂലൈ 24നാണ് യു.എസ് സുപ്രീം കോടതി തിരുത്തിയത്. പ്രസ്തുത ദിനം മുതൽ ഡിസംബർ വരെയുള്ള ദിനങ്ങളിലെ കണക്കുകൾ വിശകലനം ചെയ്യുന്ന റിപ്പോർട്ട് ദിനങ്ങൾക്കുമുമ്പാണ് ‘സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ്’ പുറത്തുവിട്ടത്.

ഈ കുറവ് പ്രതിമാസ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും, സുപ്രീം കോടതി വിധിക്കുശേഷം ഓരോ മാസവും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാലയളവിൽ ഒരോ മാസത്തെയും ശരാശരി ഗർഭച്ഛിദ്രങ്ങളുടെ എണ്ണം 82,270ൽനിന്ന് 77,073 ആയി കുറഞ്ഞു എന്നാണ് റിപ്പോർട്ട്. പ്രസ്തുത കണക്കുകളെ അടിസ്ഥാനമാക്കിയാണ് ആറ് മാസംകൊണ്ട് സംഭവിച്ച കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ കേസിന്റെ വിധി പ്രസ്താവനയിലൂടെയാണ് 1973ലെ ഫെഡറൽ നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തത്. ഇതോടെ, ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന ഭരണകൂടങ്ങൾക്ക് നൽകപ്പെടുകയായിരുന്നു

ഇതേ തുടർന്ന്, ഗർഭച്ഛിദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങൾ വിവിധ സംസ്ഥാനങ്ങൾ പ്രാബല്യത്തിലാക്കിയതോടെയാണ് ഗർഭച്ഛിദ്രങ്ങളുടെ എണ്ണം കുറയാൻ തുടങ്ങിയത്. അമേരിക്കയിലെ 13 സംസ്ഥാനങ്ങളിലാണ് നിലവിൽ ഗർഭച്ഛിദ്രം നിരോധിക്കപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിനു ശേഷമുള്ള ഗർഭച്ഛിദ്രത്തിന് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുമുണ്ട്. അതിലൊന്നാണ് ജോർജിയ.

കൂടാതെ, 15 ആഴ്ചകൾക്ക് ശേഷവും 18 ആഴ്ചകൾക്കു ശേഷവും 20 ആഴ്ചകൾക്കു ശേഷവും ഗർഭച്ഛിദ്രം അനുവദിക്കാത്ത നിയമവും ചില സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. അതേസമയം ‘ടൈം മാഗസി’ന്റെ റിപ്പോർട്ട് പ്രകാരം ഗർഭച്ഛിദ്ര നിയമം പാസാക്കിയ സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിൽ 90% കുറവ് സംഭവിച്ചിട്ടുണ്ട്. ആറു മാസത്തിനുശേഷമുള്ള ഗർഭച്ഛിദ്രത്തിന് വിലക്കുള്ള ജോർജിയയിൽ മാത്രം 40% ഗർഭച്ഛിദ്രം കുറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?