Follow Us On

26

April

2024

Friday

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷിൽ 115 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷിൽ 115  കുട്ടികളുടെ ആദ്യകുർബാന സ്വീകരണം

നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷ് നഗരത്തിന് പ്രത്യാശ പകർന്ന് 115 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന നഗരമാണ് നിനവേ സമതലത്തിലെ പ്രമുഖ ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷ്. മൊസ്യൂൾ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബെനഡിക്ട് യൂനാൻ ഹാനോയായുടെ മുഖ്യകാർമികത്വത്തിൽ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിലായിരുന്നു 115 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം.

ക്വാരഘോഷിലെ അരലക്ഷം വരുന്ന ജനസംഖ്യയിൽ 90%വും ക്രൈസ്തവ വിശ്വാസികളാണ്. 2014ലെ ഐസിസ് അധിനിവേശകാലത്ത് നിരവധിപേർ കൊല്ലപ്പെട്ടു, അനേകർ പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. നിരവധി ദൈവാലയങ്ങളും ഭവനങ്ങളും ആശുപത്രികളും തകർക്കപ്പെട്ടു. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ആയുധപരിശീലന കേന്ദ്രമായി അവർ മാറ്റിയിരുന്നു. ദൈവാലയത്തിനകത്തെ ക്രിസ്ത്യൻ പ്രതീകങ്ങളെല്ലാം തീവ്രവാദികൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

ദൈവാലയത്തിന്റെ മണിമാളികയും ഇസ്ലാമിക തീവ്രവാദികൾ തകർത്തിരുന്നു. 2021ൽ ഫ്രാൻസിസ് പാപ്പയുടെ പര്യടനത്തിന് മുമ്പുതന്നെ പ്രദേശവാസികൾ ചേർന്ന് മണിമാളിക പുനർനിർമിച്ചതും മണിമാളികയ്ക്ക് മുകളിൽ ദൈവമാതാവിന്റെ തിരുരൂപം സ്ഥാപിച്ചതും വലിയ വാർത്തയായിരുന്നു. ക്വാരഘോഷ് തിരിച്ചുപിടിച്ചെങ്കിലും സുരക്ഷാഭീഷണി ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും, പേപ്പൽ പര്യടനത്തിലൂടെ ഫ്രാൻസിസ് പാപ്പ ഇറാഖീ ജനതയ്ക്ക് നൽകിയ പ്രത്യാശ ഊട്ടിയുറപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസം നടന്ന ആദ്യ കുർബാന സ്വീകരണങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?