കോട്ടയം: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയും വിശുദ്ധ ചാവറ കുര്യാക്കോസ് സഹസ്ഥാപകനുമായ സി.എം.ഐ (കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭയിൽനിന്ന് ഈ വർഷം ക്രിസ്തുവിന്റെ ബലിവേദിയിലേക്ക് എത്തിയത് 22 നവവൈദികർ. വിവിധ ദിനങ്ങളിൽ വിവിധ ദൈവാലയങ്ങളിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച ഇവർ ജനുവരി മൂന്നിന് വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. സഭയുടെ 15 പ്രൊവിൻസുകളിൽ നിന്നുള്ളവരാണ് നവവൈദികർ.
ഫാ. തോമസ് പാലക്കൽ, ഫാ. തോമസ് പോരൂക്കര, ഫാ. ചാവറ കുര്യാക്കോസ് എന്നിവർ 1831 മേയ് 11നാണ് മാന്നാനത്ത് ‘കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ (അമലോത്ഭവ മാതാവിന്റെ ദാസന്മാർ) എന്ന പേരിൽ സഭക്ക് രൂപം നൽകിയത്. 1833ൽ സീറോ മലബാർ സഭയിലെ സഭയുടെ ആദ്യത്തെ മേജർ സെമിനാരി സ്ഥാപിതമായി. 1841ൽ ഫാ. പാലക്കലും 1846ൽ ഫാ. പോരൂക്കരയും നിര്യാതരായതോടെയാണ് സി.എം.ഐ സഭയുടെ ഉത്തരവാദിത്വം ഫാ. ചാവറ കുര്യാക്കോസ് ഏറ്റെടുത്തത്.
1855 ഡിസംബർ എട്ടിന് ഫാ. ചാവറ കുര്യാക്കോസ് ഉൾപ്പെടെ 11 പേർ അമലോത്ഭവ മാതാവിന്റെ ദാസന്മാരായി സന്യാസ വ്രതം സ്വീകരിച്ചു. 1887ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. കേരളം ആസ്ഥാനമായുള്ള സി.എം.ഐ സഭക്ക് നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 1,800ൽപ്പരം വൈദികർ ഉൾപ്പെടെ 3000 അംഗങ്ങളുണ്ട്. സി.എം.ഐ സഭയിൽനിന്ന് 16 പേർ ബിഷപ്പുമാരായി അഭിഷിക്തരായിട്ടുണ്ട്. നിലവിൽ 31 രാജ്യങ്ങളിൽ സി.എം.ഐ സഭാ വൈദികർ മിഷണറി ശുശ്രൂഷ നിർവഹിക്കുന്നു. ബ്രസീലിലെ ആമസോൺ മിഷനും ഇതിൽ ഉൾപ്പെടും.
Leave a Comment
Your email address will not be published. Required fields are marked with *