Follow Us On

02

May

2024

Thursday

യുവജനക്കടലായി ലിസ്ബൺ, ആവേശത്തിരമാല വാനോളം! ലോക യുവജനസംഗമത്തിന് പോർച്ചുഗലിൽ പ്രൗഢഗംഭീര തുടക്കം

യുവജനക്കടലായി ലിസ്ബൺ, ആവേശത്തിരമാല വാനോളം! ലോക യുവജനസംഗമത്തിന് പോർച്ചുഗലിൽ പ്രൗഢഗംഭീര തുടക്കം

ലിസ്ബൺ: ആഗോള കത്തോലിക്കാ സമൂഹം ആകാംഷയോടെ കാത്തിരുന്ന ലോക യുവജനസംഗമം 2023ന് പോർച്ചുഗലിലെ ലിസ്ബണിൽ പ്രൗഢഗംഭീരം തുടക്കം. മുഖ്യ വേദികളിൽ ഒന്നായ പാർക്ക് എഡ്വേർഡോ ഏഴാമൻ വേദിയിൽ ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് 37-ാമത് ലോക യുവജനസംഗമം ഔദ്യോഗികമായി സമാരംഭിച്ചത്.

ലക്ഷകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ജനതകളുടെ സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രോ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ഉൾപ്പെടെ നിരവധി കർദിനാൾമാരും ബിഷപ്പുമാരും വൈദീകരും സഹകാർമികരായി. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ ദിവ്യബലിയിൽ സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് ലിസ്ബണിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ദിവ്യബലി.യുടെ ആരംഭം.

ഇത്തവണത്തെ ആപ്തവാക്യമായ ‘മേരി തിടുക്കത്തിൽ എഴുന്നേറ്റ് യാത്രതിരിച്ചു,’ എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഫ്രാൻസിസ് പാപ്പയുമായി വിഷയം ചർച്ച ചെയ്യവേ, തിടുക്കത്തിൽ പോകുന്നതും ഉത്കണ്ഠയോടെയും പോകുന്നതും തമ്മിലുള്ള വ്യത്യാസം പാപ്പ ചൂണ്ടിക്കാണിച്ചതായും കർദിനാൾ പറഞ്ഞു. ‘വാസ്തവത്തിൽ, ഉത്സാഹം എന്നത് എപ്പോഴും ഇല്ലാത്തതും എന്നാൽ വിശ്രമമില്ലാതെ ആഗ്രഹിക്കുന്നതുമാണ്. ഉത്കണ്ഠ പ്രകടിപ്പിക്കാതെ ഈ തിടുക്കത്തോടെയാവണം ഇവിടെ വന്നിരിക്കുന്നതും ഇവിടെനിന്ന് കൃപ സ്വീകരിക്കേണ്ടതും.’

ക്രിസ്തുവിനെ ഗർഭം ധരിച്ചപ്പോൾ പരിശുദ്ധ അമ്മ എത്ര ചെറുപ്പമായിരുന്നെന്നും ആ ദിനങ്ങളിൽ ഗതാഗത മാർഗങ്ങളില്ലാതെ ദുഷ്‌കരമായ ഒരു ഭൂപ്രദേശത്തേക്ക് പോകേണ്ടി വന്നതെന്നും വിശദീകരിച്ച കർദിനാൾ, ദൂരവും യാത്രയ്ക്കുള്ള ചെലവും കാരണം ഇവിടെ എത്തിച്ചേർന്ന പലർക്കും ഇത് ബുദ്ധിമുട്ടുള്ള ഒരു വഴിയായിരുന്നിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. എങ്കിലും ഐക്യദാർഢ്യത്തോടെ ദൈവത്തിന് നന്ദി പറയണമെന്നും യുവജനങ്ങളോട് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ലോക ജനത അവരവരുടെ രാജ്യങ്ങളുടെ പതാകകളുമായി അണിനിരന്നപ്പോൾ  ‘എഡ്വേർഡോ ഏഴാമൻ പാർക്ക്’ യുവജനക്കടലായി മാറി. അവിടെ പ്രത്യേകം നിർമിച്ച പവലിയനിലാണ് അൾത്താര ഒരുക്കിയത്. ഔർ ലേഡി ഓഫ് വിസിറ്റേഷന്റെ തിരൂരൂപത്തിനൊപ്പം ലോക യുവജന സംഗമത്തിന്റെ ഐക്കണുകളായ കുരിശും മരിയൻ രൂപവും ആൾത്താരയ്ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

പോർച്ചുഗീസ് ഭാഷയിൽ അർപ്പിച്ച ദിവ്യബലിയിൽ ലാറ്റിൻ ഭാഷയിലുള്ള പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരുന്നു. ലിസ്ബൺ രൂപതയിൽ നിന്നുള്ള ഒരു ആതിഥേയ കുടുംബം, പോളണ്ടിൽ നിന്നുള്ള ഒരു സന്നദ്ധപ്രവർത്തകൻ, ചിലി, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ, രണ്ട് പോർച്ചുഗീസ് അൾത്താർ ശുശ്രൂഷികൾ എന്നിവരാണ് ദിവ്യബലിമധ്യേ കാഴ്ചകൾ അർപ്പിച്ചത്. പരിശുദ്ധ അമ്മയും യേശുവും കൂടെയുണ്ടെന്ന ഓർമപ്പെടുത്തലോടെ, സന്തോഷകരമായി മുന്നേറാം എന്ന ആശംസയോടെയാണ് കർദിനാൾ ദിവ്യബലിയുടെ സമാപന ആശീർവാദം നൽകിയത്.

**********************

ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീളുന്ന ലോക യുവജന സംഗമ വേദിയിൽനിന്നുള്ള പ്രോഗ്രാമുകളും തിരുക്കർമങ്ങളും ശാലോം വേൾഡിൽ തത്‌സമയം കാണാം. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?