ന്യൂയോർക്ക്: ഭാഷാഭേദമെന്യേ ജനകോടികളെ സ്വാധീനിച്ച ഹോളിവുഡ് സിനിമ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം പാതിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ‘വേൾഡ് ഓഫ് റീൽ’ എന്ന പ്രമുഖ എന്റർടൈൻമെന്റ് വെബ്‌സൈറ്റാണ്, പ്രേക്ഷകർ കാത്തുകാത്തിരുന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ, അണിയറ പ്രവർത്തകർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിർമാതാവും സംവിധായകനുമായ മെൽഗിബ്സൺ 2016ലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടത്.
‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്: ദ റിസറക്ഷൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജിംകാവിയേസൽ തന്നെയാണ് ക്രിസ്തുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ ഇതിവൃത്തമെങ്കിൽ രണ്ടാം ഭാഗത്തിന്റെ പ്രമേയം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. 2004ൽ 30 ദശലക്ഷം ഡോളർ മുടക്കി ഇറ്റലിയിലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരിച്ചത്. അരമായ, ഹീബ്രു, ലാറ്റിൻ എന്ന ഭാഷകളിൽ തീയേറ്ററിലെത്തിയ ചിത്രം ലോകവ്യാപകമായി 611 ദശലക്ഷം ഡോളർ നേടിയിരുന്നു.
മെൽഗിബ്സന്റെ ഓസ്‌കാർ അവാർഡ് നേടിയ ചിത്രം ‘ബ്രേവ് ഹാർട്ടി’ന്റെ തിരക്കഥാകൃത്ത് റണ്ടാൾ വല്ലാസാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മെൽ ഗിബ്സണുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തന്റെ മനസിൽ രൂപപ്പെടുകയാണെന്നും നാളുകൾക്കുമുമ്പ് വല്ലാസ് വെളിപ്പെടുത്തിയിരുന്നു. അനൗദ്യോഗികമാണെങ്കിലും, പ്രസ്തുത പ്രതികരണത്തിനുശേഷം ആദ്യമായി പുറത്തുവരുന്ന വിവരം എന്ന നിലയിൽ ‘വേൾഡ് ഓഫ് റീലി’ന്റെ റിപ്പോർട്ട് ശ്രദ്ധേയമാകുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *