വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസം പ്രഘോഷിച്ചതിന്റെ പേരിൽ 2022ൽ കൊല്ലപ്പെട്ടത് 12 വൈദീകർ ഉൾപ്പെടെ 18കത്തോലിക്കാ മിഷണറിമാർ. വിവിധ രാജ്യങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസാ’ണ് റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന് കന്യാസ്ത്രീമാരും ഒരു സന്യാസ വൈദികനും ഒരു സെമിനാരി വിദ്യാർത്ഥിയും ഒരു അൽമായനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. 2000- 2021 കാലയളവിൽ ലോകമെമ്പാടുമായി 526 മിഷണറിമാർ കൊല്ലപ്പെട്ടെന്നും ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ആഫ്രിക്കയിലാണ് ഏറ്റവും അധികം മിഷണറിമാർ കൊല്ലപ്പെട്ടത്, ഒൻപതു പേർ. അതായത് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ പകുതി. ഏഴ് വൈദികരും രണ്ട് സന്യാസിനികളുമാണ് അവിടെ കൊല്ലപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ എട്ട് മിഷണറിമാർ കൊല്ലപ്പെട്ടു- നാല് വൈദികരും ഒരു കന്യാസ്ത്രീയും ഒരു സന്യാസ വൈദീകനും ഒരു സെമിനാരിയനും ഒരു അൽമായനും. ഏഷ്യയിൽ ഒരു വൈദികൻ കൊല്ലപ്പെട്ടു.
മാമ്മോദീസ സ്വീകരിച്ചവരും തങ്ങൾ സ്വീകരിച്ച മാമ്മോദീസയുടെ മൂല്യത്തെക്കുറിച്ച് ബോധവാന്മാരായവരെയുമാണ് മിഷണറി എന്ന പദം കൊണ്ട് ‘ഫീദെസ്’ വിവക്ഷിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ പരിഗണിച്ചിരിക്കുന്നത് പ്രേഷിത മേഖലയിൽ സജീവമായവരെ മാത്രമല്ലാത്തതിനാലാണ് ‘രക്തസാക്ഷികൾ’ എന്ന പദം ഉപയോഗിക്കാത്തതെന്നും ‘ഫീദെസ്’ പറയുന്നു.
വിവിധ ക്രിസ്തീയ സഭകളിൽനിന്നുള്ള വിവരങ്ങൾക്കൂടി പരിഗണിച്ചാൽ കൊല്ലപ്പെട്ട മിഷണറിമാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നും കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ കൂടുതൽ മിഷണറിമാൻ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 2023ൽ ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ‘ഫീദെസി’ന്റെ റിപ്പോർട്ട്.
Leave a Comment
Your email address will not be published. Required fields are marked with *