മാഡ്രിഡ്: മൊറോക്കോയിൽനിന്നുള്ള ഇസ്ലാമിക അഭയാർത്ഥിയുടെ കത്തിയാക്രമണത്തിൽ സ്‌പെയിനിൽ കൊല്ലപ്പെട്ട ദൈവാലയ ശുശ്രൂഷി ഡിയാഗോ വലൻസിയ പെരസിന്റെ നാമധേയം നഗരത്തിലെ സുപ്രധാന ചത്വരത്തിന് നൽകാനൊരുങ്ങി സ്‌പെയിനിലെ അൽഗെകിരാസ് നഗരസഭ. പ്രസ്തുത നിർദേശം അടുത്ത മുൻസിപ്പൽ പ്ലീനറി സെക്ഷനിൽ മുന്നോട്ടുവെക്കുമെന്ന കാര്യം മുനിസിപ്പാലിറ്റി മേയർ ജോസ് ഇഗ്‌നാസിയോ ലാൻഡല്യൂസ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു.
യുക്തിരാഹിത്യത്താൽ കവർന്നെടുക്കപ്പെട്ട പരിപാവനമായ ജീവനെ ആദരിക്കാൻ നഗരത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം എന്ന നിലയിലാണ് പ്രസ്തുത നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിന്റെ ഇരകളുടെ സ്മരണയ്ക്കായി നിർമിക്കപ്പെട്ട സ്മാരകത്തിന് സമീപമുള്ള ജോസ് ലൂയിസ് കാനോ ഡോക്യുമെന്ററി സെന്ററിന് മുന്നിലുള്ള ചത്വരത്തിനാണ് ഡിയാഗോ വലൻസിയയുടെ നാമധേയം നൽകുക.
ജീവൻ പണയപ്പെടുത്തി അക്രമിയെ പിടികൂടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനുള്ള ആഗ്രഹവും മേയർ പ്രകടിപ്പിച്ചു. അൽഗെകിരാസ് നഗരത്തിൽ ജനുവരി 25 രാത്രിയിലുണ്ടായ കത്തിയാക്രമണത്തിലാണ് ന്യുഎസ്ത്രാ സെനോരാ ദെ പാൽമ ദൈവാലയത്തിലെ ശുശ്രൂഷിയായ ഡിയേഗോ വലൻസിയ കൊല്ലപ്പെട്ടത്. അതേ ആക്രമി തൊട്ടടുത്തെ ഇസിദ്രോ ദൈവാലയത്തിൽ നടത്തിയ ആക്രമണത്തിൽ അവിടത്തെ വികാരി ഫാ. ആന്റണി റോഡ്രിഗസിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു ഡിയാഗോയുടെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ. അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ന്യുഎസ്ത്രാ സെനോരാ ദെ പാൽമ ദൈവാലയത്തിലെ തിരുക്കർമങ്ങൾ വികാര നിർഭര നിമിഷങ്ങൾക്ക് വേദിയായി. മേയർ ജോസ് ഇഗ്‌നാസിയോ ഉൾപ്പെടെയുള്ള ഭരണകൂട പ്രതിനിധികളും സന്നിഹിതായിരുന്നു. ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ച കാഡിസ് ബിഷപ്പ് മോൺ. റാഫേൽ സ്വർനോസ, വിശ്വാസത്തെപ്രതിയാണ് ഡിയാഗോ കൊല്ലപ്പെട്ടതെന്ന് അനുസ്മരിച്ചതും ശ്രദ്ധേയമായി.
Leave a Comment
Your email address will not be published. Required fields are marked with *