Follow Us On

19

September

2024

Thursday

ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ

ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കാര്‍ലോ അക്യുറ്റിസിനെപ്പോലെ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ അക്യുറ്റിസ് പറഞ്ഞതുപോലെ ദൈവസാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണ് ദിവ്യകാരുണ്യമെന്നും രൂപത തലത്തില്‍ ആഘോഷിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 24നാണ് രൂപത തലത്തിലുള്ള ലോക യുവജനദിനം ആഘോഷിക്കുന്നത്.
ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ ഓടിയാലും തളരുകയില്ല” എന്ന യുവജനദിനത്തിന്റെ പ്രമേയത്തെ കേന്ദ്രകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. ഈ പ്രമേയത്തെ ‘ പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന 2025 ജൂബിലി വര്‍ഷത്തിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തി കാണണമെന്ന് പാപ്പ പറഞ്ഞു. പ്രത്യാശയെന്നത് കേവലം നിഷ്‌ക്രിയമായ വികാരമല്ല മറിച്ച് സജീവമായ ശക്തിയാണെന്നും പ്രത്യാശ ദൈവത്തിന്റെ സമ്മാനമാണെന്നും പാപ്പ പറഞ്ഞു.
ജീവിതത്തിന്റെ വെല്ലുവിളികളില്‍ തളര്‍ച്ച അനുഭവപ്പെടുന്നത് സ്വഭാവികമാണ്. എന്നാല്‍ വിശ്രമത്തിലൂടെയല്ല മറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറിക്കൊണ്ടാണ് ഈ തളര്‍ച്ചയെ അതിജീവിക്കേണ്ടത്. യാത്രയുടെ ഭാരം തളര്‍ത്തുമ്പോള്‍ കര്‍ത്താവിലേക്ക് മടങ്ങി വരുക. ദൈവത്തില്‍ വിശ്രമം കണ്ടെത്താനും അവനില്‍ വസിക്കാനും അഭ്യസിക്കുക. മുമ്പോട്ട് പോകാനുള്ള ആഗ്രഹം നഷ്ടപ്പടുത്താതെ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ ആശ്ലേഷിക്കുവാന്‍ പാപ്പ യുവജനങ്ങളെ ക്ഷണിച്ചു. പലപ്പോഴും നിസംഗതയിലേക്കും അലസതയിലേക്കും ഈ തളര്‍ച്ച നമ്മെ നയിക്കുന്നു. എന്നാല്‍ ഈ ആലസ്യത്തെക്കാളുപരി മുമ്പോട്ട് നീങ്ങുന്നതിന്റെ ക്ഷീണമാണ് താന്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?