Follow Us On

25

April

2024

Thursday

ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ച കർദിനാൾ ജോർജ് പെൽ കാലം ചെയ്തു

ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ച കർദിനാൾ ജോർജ് പെൽ കാലം ചെയ്തു

മെൽബൺ: ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്‌ട്രേലിയൻ കർദിനാൾ ജോർജ് പെൽ (81) കാലം ചെയ്തു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലം വത്തിക്കാനിൽവെച്ചായിരുന്നു വിയോഗം. മെൽബൺ, സിഡ്‌നി അതിരൂപതകളുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന ഇദ്ദേഹം ഓസ്‌ട്രേലിയൻ സഭയിലെ ഏറ്റവും പ്രമുഖ ഇടയനായിരുന്നു. 2014മുതൽ 2017വരെ വത്തിക്കാൻ സാമ്പത്തികകാര്യ വകുപ്പിന്റെ അധ്യക്ഷനുമായിരുന്നു ഇദ്ദേഹം.

1996 മെൽബൺ ആർച്ച്ബിഷപ്പായി സേവനം ചെയ്യവേ, അൾത്താര ശുശ്രൂഷകരായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റാരോപണം ചുമത്തപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇതേ തുടർന്ന് 2018 ഡിസംബറിൽ കീഴ്‌ക്കോടതി ആറ് വർഷത്തെ ജയിൽശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, കുറ്റാരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി, ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുൾ ബെഞ്ച് 2020 ഏപ്രിലിൽ കർദിനാളിനെതിരായ കേസ് റദ്ദാക്കുകയായിരുന്നു.

‘മുഴുവൻ തെളിവുകളുടെയും അടിസ്ഥാനത്തിൽ യുക്തിസഹമായി കേസ് പരിഗണിക്കേണ്ട കോടതി നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ വിശദമായി പഠനം നടത്താതെയാണ് കുറ്റവാളിയായി കണ്ടെത്തിയതെന്നും അപേക്ഷകന്റെ നിരപരാധിത്വം പരിശോധിച്ചില്ലെന്നും’ ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയത്. കുറ്റാരോപണം തള്ളിയതിനെ തുടർന്ന് കർദിനാൾ പെൽ നടത്തിയ പ്രതികരണവും വലിയ വാർത്തയായിരുന്നു. ‘തനിക്കെതിരെ കുറ്റം ആരോപിച്ചവരോട് പരാതിയില്ല, അവർക്കായി പ്രാർത്ഥിക്കുന്നു,’ എന്നായിരുന്നു കർദിനാളിന്റെ പ്രതികരണം.

1941ൽ വിക്‌ടോറിയയിലെ ബല്ലാററ്റിൽ ജനിച്ച ജോർജ് പെൽ 1966ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1987ൽ മെൽബൺ അതിരൂപതാ സഹായമെത്രാനായി അഭിഷിക്തനായി. 1987ൽ മെൽബൺആർച്ച്ബിഷപ്പായി ചുമതലയേറ്റു. 2001ൽ ഡിസ്‌നി അതിരൂപതാ അധ്യക്ഷ പദവിയിൽ. 2003ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 2014ൽ ഫ്രാൻസിസ് പാപ്പ വത്തിക്കാന്റെ സാമ്പത്തിക കാര്യ വകുപ്പ് അധ്യക്ഷനായി നിയമിച്ചു.

കുറ്റാരോപണത്തെ തുടർന്ന് 2017ൽ വത്തിക്കാനിൽനിന്ന് ഓസ്‌ട്രേലിയയിൽ മടങ്ങിയെത്തി. കീഴ്‌കോടതി വിധിച്ച ആറ് വർഷത്തെ ശിക്ഷ, ഏതാണ്ട് ഒരു വർഷം പിന്നിടവേയാണ് (13 മാസം) സുപ്രീംകോടതി വിധി പ്രകാരം കുറ്റവിമുക്തനായത്. അതേതുടർന്ന് 2020ൽ വത്തിക്കാനിൽ തിരിച്ചെത്തുകയായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ബെനഡിക്ട് 16-ാമന്റെ ഭൗതീക ദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ കർദിനാൾ പെൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മൃതസംസ്‌ക്കാരത്തെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?